ഏതാനും കുട്ടികള്‍, പൊടി പീക്കിരികള്‍, അവരേക്കളും വലിയ ബാഗുമായി അമ്മമാരോടും ആയമാരോടുമെല്ലാം ഒന്നിച്ച് സ്കൂള്‍ ബസ്സുകള്‍ക്കു വേണ്ടി നില്കുന്നത് കണ്ടപ്പോഴാണ് ഞാന്‍ എത്ര ഭാഗ്യവാനായിരുന്നു എന്ന് ഓര്‍ത്തത്.
എന്റെ ചെറുപ്പത്തില്‍ എന്തു രസമായിരുന്നു സ്കൂളില്‍ പോകാന്‍. (തെറ്റിദ്ധരിക്കേണ്ട, തൊണ്ണൂറുകളുടെ തുടക്കത്തെക്കുറിച്ചാണു ഞാന്‍ പറയുന്നത്.)
ഏറ്റവും വലിയ കാര്യം, നോട്ട് ബുക്കുകള്‍ ഇല്ലാതിരുന്നതിനാല്‍ ഗൃഹപാഠത്തിന്റെ ശല്യമില്ലായിരുന്നു. സ്ലേറ്റില്‍ എത്ര വിഷയങ്ങളുടെ ഗൃഹപാഠം എഴുതി കൊണ്ടുവരാന്‍ പറ്റും.
ബാഗുകള്‍ നിര്‍ബന്ധമല്ല. തുണിക്കടയില്‍ നിന്നും കിട്ടുന്ന രീതിയിലുള്ള ഒരു പ്ലാസ്റ്റിക് കവറാണു മിക്കവര്‍ക്കും ആശ്രയം. വീണ്ടും ചിലര്‍ക്ക് ഒരു റബ്ബര്‍ ബാന്‍ഡ് മതി. (കറുത്ത് നല്ല കട്ടിയുള്ള ഒരിനം അന്നു കിട്ടുമായിരുന്നു, ടയറിന്റെ ട്യൂബ് മുറിച്ച തരത്തിലൊരെണ്ണം).
ആകെ മലയാളത്തിന്റെ ഒരു പുസ്തകവും ഒരു സ്ലേറ്റും ഒരു പ്ലേറ്റും ഒരു "ബോക്സും പെട്ടിയും" ആയാല്‍ സ്കൂളിലേക്ക് ഒന്നും മറന്നിട്ടില്ല. ഈ ബോക്സും പെട്ടിയില്‍ കുറച്ചു കല്ലു പെന്‍സിലുകള്‍, രണ്ടു മൂന്ന് മഷിത്തണ്ടു ചെടികള്‍, അല്ലെങ്കില്‍ ഹോമിയോ ഗുളികകള്‍ കിട്ടുന്ന കൊച്ചുകുപ്പിയില്‍ കുറച്ചു വെള്ളം ഇത്രയും ഉണ്ടാകും.
പിന്നെ ഇന്നത്തെപ്പോലെ സ്കൂള്‍ ബസ്സുകളില്ല. ഒന്നൊന്നര കിലോമീറ്റര്‍ കൂട്ടുകാരെല്ലാവരുമായി നല്ല ആഘോഷമായി നടക്കും. ഈ നടത്തത്തില്‍ ഓട്ട മത്സരങ്ങളുണ്ടാകും. വണ്ടിയോടിക്കലുകളുണ്ടാകും. മഴ കഴിഞ്ഞസമയമാണെങ്കില്‍ മഷിത്തണ്ടു പറിക്കും. വഴിയില്‍ കൗതുകമുണര്‍ത്തുന്ന എന്തു കണ്ടാലും നോക്കിയിരിക്കും. കൈയിലെടുക്കാന്‍ പറ്റുന്നതാണെങ്കില്‍ എടുക്കുകയും ചെയ്യും.
സ്നാക്സില്ല. ടിഫിന്‍ ബോക്സില്ല. ഉച്ചക്കഞ്ഞിക്കുള്ള പ്ലേറ്റു മാത്രം. രണ്ടു മൂന്നാഴ്ചയിലൊരിക്കല്‍ മിഠായി വാങ്ങാന്‍ പത്തു പൈസ കിട്ടിയാലായി.
പിന്നെ മിക്കവാറും നിക്കറിന്റെ പോക്കറ്റില്‍ ഗോട്ടികളോ, പനങ്കുരുകളോ, അതു പോലെയെന്തെങ്കിലുമോ കളിക്കുവാനായി ഉണ്ടാകും.
മറ്റൊരു പ്രധാന ഭാഗ്യം ഞങ്ങളുടെ വിദ്യാലയ യാത്രകള്‍ മനോഹരമായ വര്‍ണ്ണങ്ങളുടെ ആഘോഷമായിരുന്നു. യൂണിഫോമില്ലായിരുന്നതിനാല്‍ ഓണം, പെരുന്നാള്‍ തുടങ്ങിയവയ്ക്കു ശേഷം വരുന്ന ദിവസങ്ങള്‍ കോടിനുള്ളുകളുടെ പെരുമഴക്കാലമായിരിക്കും.
കൈവിട്ടു പോയ ആ ദിനങ്ങള്‍ കണ്ണിനെ ഈറനണിയിക്കുമ്പോഴും, ഇന്നത്തെ തലമുറയ്ക്കു അവ കിട്ടുന്നില്ലല്ലോ എന്ന സ്വകാര്യ അഹങ്കാരം മനസ്സിലെവിടെയോ നുരയുന്നു...
എന്തുവാടേ ഇത്?
ReplyDeleteസത്യമായിട്ടും ആലോചിക്കുമ്പോള്‍ സന്തോഷം തോന്നുന്നു...
ReplyDelete