Saturday, November 6, 2010

ഇന്നും നിസ്വാര്‍ത്ഥ സേവകരോ!!!...

അതെ, ഈ ചോദ്യം ആശ്ചര്യത്തോടെ ചോദിക്കേണ്ടിയിരിക്കുന്നു.

ഇന്നു നമ്മള്‍ എന്തെങ്കിലും ചെയ്യുന്നതിനു മുമ്പ് ആദ്യം അന്വേഷിക്കുന്നത് നമുക്ക് എന്താണു പ്രയോജനം എന്നാണ്. എന്തായാലും ഞാന്‍ ഒരളവു വരെ അങ്ങിനെയാണ്.

അപ്പോള്‍ മുമ്പിലത്തെ ചോദ്യം ആശ്ചര്യത്തോടെയാവുമല്ലോ?
കഴിഞ്ഞദിവസം അതായത് 31-10-2010 ന് ഞാന്‍ താമരശ്ശേരി ചുരത്തിലൂടെ (അതെ, കുതിരവട്ടം പപ്പു പണ്ടു റോഡ് റോളര്‍ ഓടിച്ചു എന്നു വീരവാദം പറയുന്ന അതേ താമരശ്ശേരി ചുരം) യാത്ര ചെയ്യാനിടയായി. ആ യാത്രയിലുണ്ടായ ചില കാഴ്ചകളാണ് ഈ ചോദ്യത്തിന്റെ ഉറവിടം.

അന്ന് ചുരത്തില്‍ ഒരു ലോറി മറഞ്ഞതിനാല്‍ അതിശക്തമായ ട്രാഫിക് ജാം. വൈകിട്ട് അഞ്ചരയ്ക്ക് വൈത്തിരിയിലെത്തിയ ഞാന്‍ രാത്രി പന്ത്രണ്ടരയ്ക്കാണു അടിവാരത്തെതിയത് എന്നു പറയുമ്പോള്‍ ബ്ലോക്കിന്റെ ഏകദേശ ചിത്രം കിട്ടി എന്നു കരുതട്ടെ. കിട്ടാത്തവര്‍ക്കായി, വെറും ഇരുപത് കിലോമീറ്റര്‍ ദൂരമാണ് ഈ രണ്ടിടങ്ങള്‍ക്കുമിടയില്‍ എന്നു കൂട്ടിച്ചേര്‍ക്കുന്നു. പോരാത്തതിനു മഴയും. കോരിച്ചൊരിയുന്ന പേമാരിയൊന്നുമല്ല, എന്നാല്‍ നനഞ്ഞു കഴിഞ്ഞാല്‍ തണുത്തു വിറയ്ക്കും എന്നുറപ്പുള്ള ഇനം. ഇടവിട്ടിടവിട്ടു പെയ്യുന്നു.

അപ്പോള്‍ വഴിയില്‍ കുടുങ്ങിയിരിക്കുന്ന യാത്രികരുടെ മനോനില എന്തായിരിക്കും എന്നു ഊഹിക്കാമല്ലോ. അപ്പോള്‍ ഏതോ രണ്ടു പയ്യന്മാര്‍ പറഞ്ഞു കേട്ടതു പോലെ, ആ രാത്രിയില്‍ എവിടേയ്ക്കെങ്കിലുമൊക്കെ ജോലിയാവശ്യത്തിനായി ഇറങ്ങിപ്പുറപ്പെട്ടവനു ഏതായാലും ലാവിഷായി കിട്ടിയിട്ടുണ്ട്.

ഈ അവസ്ഥയില്‍ ആയിരിക്കുമ്പോഴാണു ഏതാനും ചില നല്ല ശമരിയാത്തന്മാരെ കാണുവാനായത്. അവരെ കണ്ടതില്‍, എന്റെ ആറു മണിക്കൂര്‍ നഷ്ടമല്ല, മറിച്ച് സ്വയ വിചിന്തനത്തിനുള്ള ഒരു സുവര്‍ണാവസരമായി മാറി എന്നു വിശ്വസിക്കാനാണ് ഞാന്‍ താല്‍പര്യപ്പെടുന്നത്. ആ മഴയില്‍, ആ രാത്രിയില്‍ അവര്‍ ആ ബ്ലോക്ക് മുഴുവന്‍ കഴിയുന്നതു വരെ പോലീസുകാര്‍ക്കൊരു സഹായമായി, അവരേക്കാള്‍ മികച്ച രീതിയില്‍ ആ ട്രാഫിക്കിനെ നിയന്ത്രിക്കുവാന്‍ മുന്നിട്ടിറങ്ങി. ഏതാനും ഇരുചക്രവാഹനയാത്രികരായിരുന്നു അവര്‍ എന്നു പറയുമ്പോള്‍ അവര്‍ ചെയ്ത സേവനത്തിന്റെ മഹത്വം ഏറുകയാണ്. ഒരു ഇരുചക്രവാഹനത്തിനു കടന്നു പോകാന്‍ എത്ര സ്ഥലം വേണം? അപ്പോള്‍ അവര്‍ ആര്‍ക്കുവേണ്ടിയാണു ആ വ്യഥ സഹിച്ചത്.

എന്നെപ്പോലുള്ള സ്വാര്‍ത്ഥമതികള്‍ക്കു വേണ്ടിയോ?
അതേ ബ്ലോക്കില്‍ സ്വാര്‍ത്ഥലാഭത്തിന്നായി മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാന്‍ ഒട്ടും മടിയില്ലാത്തൊരു കാറുകാരന്‍ പണക്കാരനെയും എനിക്കു കാണേണ്ടി വന്നു എന്നത് ദുഃഖകരമായി. ഒരു വരിയായി വാഹനങ്ങള്‍ അച്ചടക്കത്തോടെ മറുവശത്തുനിന്നും വാഹനങ്ങള്‍ കടന്നു പോകാനായി കാത്തുകിടക്കുമ്പോള്‍ "എനിക്കാരുടെയും സൗകര്യം നോക്കുവാന്‍ വയ്യ" എന്ന മട്ടില്‍ ആ വരി തെറ്റിച്ച് മുന്നോട്ടോടി പോയി ഇരു വശത്തേയ്ക്കുമുള്ള വാഹനഗതാഗത്തെ ഒരു അരമണിക്കൂര്‍ നേരത്തേയ്ക്കു പൂര്‍ണമായി നിശ്ചലമാക്കി ഈ മഹാനുഭാവന്‍. അദ്ദേഹത്തെ വരി തെറ്റിച്ചു മുമ്പോട്ടു പോകുന്നതില്‍ നിന്നും വിലക്കാന്‍ ശ്രമിച്ച ആ പാവം പയ്യനെ അയാള്‍ ഇടിച്ചിട്ടില്ല എന്നേയുള്ളൂ. ഈ മനോഭാവത്തെ എന്തേ ഞാന്‍ പറയേണ്ടു?


ഒരഭ്യര്‍ത്ഥനയുണ്ട് എനിക്കു നിങ്ങളോട്. നല്ല ശമരിയാത്തനായില്ലെങ്കിലും, ആ കാറുകാരന്റെ മനോഭാവം നിങ്ങള്‍ വച്ചു പുലര്‍ത്തരുതേ...

No comments:

Post a Comment